22 June 2013

" മരുഭ്രാന്തന്‍ " (കവിത)

കനല്‍കാറ്റില്‍  ഉഷ്ണം തിരവരക്കുന്ന,
മരുപ്പരപ്പിലായ്  നിധിതേടും  ഭ്രാന്തന്‍. 
കുടിനീരില്ല വിയര്‍പ്പുപ്പുവീണൊട്ടുന്നൊരാ- 
കുരലില്‍ കാരുണ്യത്തിന്‍  തെളിനീര്‍ തേടുന്നവന്‍.
ഇഴഞ്ഞും  വലിഞ്ഞേറെനടന്നും  കനംതൂങ്ങു-
മിരുമ്പിന്‍ബാദ്ധ്യതാ വിലങ്ങാല്‍ പൂട്ടപെട്ടോന്‍ .
ഇവിടം സ്വര്‍ഗ്ഗസുഖം കിനാവില്‍ കണ്ടോര്‍ 
വീണനരകം;ഉത്തരാധുനികമാം അടിമത്തം.
പണമാണെങ്ങും വിധി പറയും ന്യായാധിപന്‍ !
മരണം പോലും പണംപിടുങ്ങും ആഘോഷങ്ങള്‍.
വിനീത വിധേയത്വം  നട്ടെല്ലിന്‍ വളവേറ്റി,
കുനിഞ്ഞേ നടക്കാവൂ , കുറയാ പൊങ്ങച്ചവും.
കൊടുത്താല്‍ ഒടുങ്ങാത്തകടത്തില്‍ ഉടല്‍തൂക്കി- 
ഉയിര്‍പോയോര്‍  ഗതിയില്ലാ ശപ്താത്മാക്കള്‍. 
രുചികള്‍ നാവില്‍ നിന്നും അന്യമായ് തീര്‍ന്നോന്‍; കൊടും-
വിശപ്പില്‍ പോലും കള്ളം രുചിയായ് നുണയുന്നോന്‍.
ചില്ലുമേടതന്‍ സുഖസ്വശ്ചത കിനാകണ്ടു- 
മുള്‍വഴി താണ്ടി അറ്റം കാണാതെ ഉഴറുന്നു 
യൗവനം  പണംവാര്‍ന്നു മരുഭൂമിയായ്  തീരും,
അന്യമായ്തീരാം  സ്വന്തമെന്നൊരഹങ്കാരവും. 
പിന്നെയാ വിസയില്ലാ യാത്രക്കുകാക്കുംനേരം 
മോഹമാം മരുപച്ച പിന്നെയുംബാക്കിയാകും....!!! 

(Published on 4pm Ezhuthupura)

07 June 2013

കീറിപ്പോയ ഭൂപടം (കവിത )

ബോധനിലാവു  മറഞ്ഞുകരിഞ്ഞൊരാ,
ബോധിവൃക്ഷം  ഊര്ധ്വശ്വാസംവലിക്കവേ
ഭൌമ  ഗർഭത്തിന്നിരുളിലെങ്ങോ
നവ ബുദ്ധന്റെ  ചിരി മുഴങ്ങുന്നു..!
അമൃതായ്  അമേദ്യം ഭുജിക്കുന്ന ജന്മങ്ങൾ
അഴുകി  ഒടുങ്ങും തെരുവിനുമപ്പുറം
ഇരകളുടെ  ചോരക്കറ ചീഞ്ഞു നാറുന്ന
ഇന്ദ്രസഭാതലം തന്നിൽ  പ്രജാപതി
ശീമക്കടിവസ്ത്ര ദാസനായ് നില്പതു-
കണ്ടെന്റെ ഗാന്ധി കരയുന്നു ..!
അതിരുകല്ലെവിടെന്നറിയാതുഴലുന്നു
തലയറ്റു  വീഴാതിരുക്കുവാൻ  ഭൂപടം.
ബധിരകർണ്ണങ്ങളിൽ സത്യമേവം ജയം
മുറിയാതുപാസിച്ചുറച്ച മനസാക്ഷി
അപമാനപൂരിതം, സിരകളിൽ ചുടുചോര-
യുറയുന്നിതാ  കവേ ..! മാപ്പിരക്കുന്നു ഞാൻ
പലനിറം ചാർത്തും  കൊടിപുഴുക്കൾ
നുരഞ്ഞഴുകുമീനാടിന്റെ  രോഗമകറ്റുവാൻ
വരികില്ലൊരു  ഗാന്ധി നൂലും മരുന്നുമായ്.
വഴികാണുവാൻ  വട്ടകണ്ണാടിയില്ലാതെ,
ഉടൽതാങ്ങുവാൻ ഊന്നു വടിപോലുമില്ലാതെ,
ഇടനെഞ്ചു പൊട്ടി തകർന്ന ചെഞ്ചോരതൻ
കണികപോലും വിറ്റു പോയൊരു ഗാന്ധി;
കരയുന്നു..! ലേല  കടയുടെ മുന്നിലായ്,
വെറുമൊരു കമ്പോള  വസ്തുവാം  ഗാന്ധി ..!
അഭിനവ ഗാന്ധിസം വാലിൽ തിരുകിയ
പാൽപുഴുക്കൾ  തീറെഴുതിവാങ്ങും
നാടിനുടയവർ, ഊരും കുടിയും മുടിഞ്ഞവർ.
തുടിയും മരവും  കരുവും കലപ്പയും
ഉടലുപോലും നഷ്ടമായ പാഴ്ജന്മങ്ങൾ
വികസനപാതയിൽ  പശിതിന്നിരക്കുന്ന
ശകുനപിഴകളാം "ശൂന്യ പക്ഷങ്ങൾ";
മാപ്പിരക്കുന്നു മഹാ പ്രഭോ..!, നാമിരുവരും
കമ്പോള  ലേല  വസ്തുക്കൾ ..?.
(Published on  "SASNEHAM  AZCHAPATHIPPU , DATED 6-06-13)



31 May 2013

മധുരം മലയാളം ( kavitha)



സ്വരതാളമിടക്ക  തുടിച്ചു ,
നിറമാലകള്‍  ചാര്‍ത്തിയൊരുങ്ങി ,
മണിശംഖില്‍  പ്രണവമുണര്‍ന്ന-
പ്രഭാതം മലയാളം. 

തപ്പും  തുടി  താളം  കൊട്ടി,
പറ മദ്ദള  ചേങ്ങില കൊട്ടി, 
ഘനതാള  പെരുമഴപെയ്യും- 
മേളം മലയാളം.

അഴകാനചന്തമിണങ്ങി, 
നിറമേഴും പൂങ്കുടയാക്കി,  
പെരുമേള  പൂരചാര്‍ത്തിന്‍- 
ചമയം മലയാളം.

തോറ്റംപാട്ടൊഴുകും  രാവില്‍,
വെള്ളോട്ടു  ചിലമ്പുകലമ്പി,
തിരുതാള  ചുവടിലുറഞ്ഞു-
പൊലിക്കും  മലയാളം.   

ചിങ്ങപ്പൊന്‍  തുമ്പികള്‍പാറും ,
പൊന്‍വെയിലില്‍  പൂക്കളമിട്ട് ,
തിരുവാതിരയഴകുഞൊറിഞ്ഞൊരു-
നടനം മലയാളം.

കരിവാവിന്‍  കര്‍ക്കിടകത്തില്‍, 
ഇരുളാറ്റും  നെയ്ത്തിരിപോലെ, 
തുഞ്ചത്തെ കിളിമകള്‍ പാടിയ-
മധുരം  മലയാളം 

അലസം ഒരു കൂത്തിന്നിടയില്‍, 
പരിഹാസം  നിദ്രയുണര്‍ത്തി,
കുഞ്ചന്‍റെ  മിഴാവുതാള- 
ഫലിതം  മലയാളം 

തിരിതെളിയും ആട്ടവിളക്കിന്‍, 
പ്രഭയില്‍ കളി മുദ്രകള്‍ ചാര്‍ത്തി,  
കളിയച്ഛന്‍  പോറ്റുംകലയുടെ- 
ഭാവം  മലയാളം.

കനക ചിലങ്കകള്‍  കെട്ടി, 
ശൃംഗാര പദമാടുന്ന,
പ്രണയ കുളിരോഴുകും- 
ചങ്ങമ്പുഴയുടെ  മലയാളം. 

നെഞ്ചത്തൊരു  പന്തംകുത്തി, 
മലയുണരും താളംകൊട്ടി, 
കരിംതകരകടഞ്ഞകരുത്തില്‍ -
ഉറയും  മലയാളം

അംബരനീലക്കുട ചൂടി,
ഋതുവാറിന്‍ചമയ മണിഞ്ഞു, 
കടലേഴും താണ്ടിയ പെരുമ -
പേരായ്  മലയാളം 
(Published on 4pm News from Bahrain)