01 August 2026

പാരഡി പാട്ടു പടയണി ‌ .!

 


പുതിയ AI കാലത്ത്‌ വലിയപാപകർമ്മങ്ങളിൽ പെട്ടതാണല്ലോ പാരഡിപാട്ട്‌ ..! പാരഡി എഴുതുന്നവനും പാടുന്നവനും കുറ്റക്കാരനാകുന്ന കാലത്തിനുമുന്നേകടന്നുപോയ കൊച്ചാട്ടന്മാർ എത്ര ഭാഗ്യവാന്മാർ.!

പാരഡിയെന്നുപറയുമ്പോൾ ഭക്തജനങ്ങൾ പൊറുക്കണം..! പ്രത്യേകിച്ചും കോലചട്ടത്തിൽ ശ്രീചക്രംവരെആരോപിക്കുന്ന ഭക്തരുള്ളകാലത്ത്‌ പൊറുക്കലുകൾക്ക്‌ കുറവുണ്ടാക്കരുതല്ലൊ.!
ഭടജനങ്ങളുടെ ഇടയിലുള്ളതും ഒരു ഭംഗിക്ക്‌ പറഞ്ഞാൽ പുരാതന ഗ്രീസിലെ അരിസ്റ്റോഫനീസ്‌ മുതൽ ഇങ്ങേയറ്റത്ത്‌ കേശുമാമൻ വരെയെത്തിയ പാരഡിശാഖക്ക്‌ പുതിയ കാലം ചമച്ചത്‌ പോറ്റിയെ കേറ്റിയപാട്ടാണല്ലൊ.!
പാരഡിക്കും മുന്നേ ഉണ്ടായൊരു പടയണിപാട്ടുസംസ്കാരത്തിലും അനേകം പാരഡികൾ പണിതുവെച്ചിരിക്കുന്നു.
കാക്കാലന്റെ രീതിപ്രകാരം "കെണപതിയെ വിളക്കത്തുവെച്ചു വാട്ടിതൊലിച്ച്"‌ തുടങ്ങാം. ഗണപതിയെ വിളക്കത്ത്‌ വെച്ച്‌ വാട്ടിതൊലിച്ചാലെ തക്കിടതരികിട തളാംകുതോം തിമികിട തരികിട തളാംകുതോം എന്നചുവടുറയ്ക്കു..!
ഇനി സോപാനഗായകരുടെ ഗണപതിയിലേക്ക്‌ വന്നാലും പാരഡി അല്ലെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ല.
പൊരിമലരവൽ പാൽ അഴകിയ കദളീ
കുലനിലവാഴ പഴമവലിളനീർ
എന്ന് ബോധത്തിന്റെ ഒരുഭാഗം പാടുമ്പോൾ
മറുഭാഗത്തുനിന്നു ആറുപോലെ തോടുവെട്ടി തോട്ടകത്തോരിലയുമിട്ട്‌ പടയണിക്കാരിങ്ങനെ പാടി.!
നിനക്കിട്ട ചോറ്റിനകത്ത്‌
എന്തുണ്ടെന്റെ കൊതിപിശാചേ
ആമയുടെ തലയുമുണ്ട്‌
കോഴിതന്റെ കുടലുമുണ്ട്‌ ..!
എന്നൊക്കെ പാടുമ്പോൾ ഗണപതി"മിത്തപ്പൻ" തുണച്ചേക്കണം!
ആശാനും ശിഷ്യരും എന്ന പടയണിനാടകത്തിലൂടെയാണ്‌ മറ്റൊരു പാരഡി അരങ്ങേറുന്നത്‌. മൂലകാവ്യം രാമായണ സംബന്ധിയായ ഇരുപത്തിനാലുവൃത്തം
തുടങ്ങുന്നതിങ്ങനെയാണ്‌;
വെണ്മതികലാഭരണനംബിക ഗണേശൻ
നിർമ്മലഗുണാ കമല വിഷ്ണുഭഗവാനും,
നാന്മുഖനുമാദികവിമാതൃ ഗുരുഭൂതൻ
നന്മകൾ വരുത്തുക നമുക്കു ഹരിരാമ.
ഭക്തമാർക്ക്‌ അൽപം കുണ്ഡിതമുണ്ടായാലും ഇല്ലെങ്കിലും അമ്പലമുറ്റത്ത്‌ പടയണിക്കാരതിന്റെ പാരഡി "കുറച്ചുകാലംകൂടൊക്കെ" പാടിയേക്കും എന്നുകരുതാം .! പാരഡി ഇങ്ങനെയാണ്‌.
"വെണ്മണികലാധരന്റെ അമ്മേകെട്ടിതൂക്കി
നിർമ്മലഗുണാകമലൻ ഏണികൊണ്ടുചാരി
നാരായണനാമ്പിന്നുബ്ലാങ്കാലെറിഞ്ഞു
നന്മകൾവരുത്തുക നമുക്കുഹരിരാമാ"
"ബ്ലാങ്കാലെന്നാൽ" കള്ള്ചെത്തിലെ ഒരു ഉപകരണവും!
ഇതൊന്നും പോരാഞ്ഞിട്ട്‌ പരിപാവനമായ നിലവിളക്കിനെവരെ പടയണിയിലെ കുറവരുകളിക്കാരു തേച്ചുകളഞ്ഞില്ലെ..!
മൂക്കളകൊണ്ടൊരു മെയ്ക്കലുമെഴുകി
മൂത്രംകൊണ്ടു വിളക്കുകൊളുത്തി
തെക്കുവടക്കൊരു കുയിയുംവെട്ടി
കുയിക്ക്‌ മൂന്നു വലത്തുംവെച്ച്‌ ..! കുറവന്റെ കളിപാട്ടിലൂടെ ചാക്കാല കണ്ട്‌ ആരും ആചാര സംരക്ഷണത്തിനിറങ്ങല്ല്.!
ശർക്കരക്കുടക്കാരനും മുതലാളിയും വരുന്നത്‌ ഹംസദ്ധ്വനി രാഗം പാരഡി പാടിതന്നെ .!
വാതാപി ഗണപതീം ഭജേഹം പടയണിക്കാർക്ക്‌
വാടാവിൽ രണ്ടു പട്ടീം പൂച്ചേം കടിപിടി എന്നനിലയ്ക്കാ പാട്ട്‌
പഴയ നവോഥാനനായക ബന്ധം ആരോപിക്കുന്നൊരു അപ്പൂപ്പൻ കഥാപാത്രമുണ്ട്‌ പടയണിയിൽ. അപ്പൂപ്പസങ്കൽപ്പത്തോടും ആരോപണത്തോടും‌ സമദൂരം പാലിച്ച്‌ പിള്ളാരെ ഉരുട്ടി ഉരുണ്ടുനേർച്ചനടത്തുന്ന പഞ്ഞിഅപ്പൂപ്പൻ പാരഡി പാടുന്ന വഴി വേറെ.!
ഉദയഗിരിചുവന്നൂ ഭാനുബിംബംവിളങ്ങീ
നളിനമുഖജാലെ മന്ദഹാസം തുടങ്ങീ
പനിമതി മറവായ്‌ ശംഖനാദം മുഴങ്ങീ
ഉണരുക കണികാണാൻ അംബരേ ചെബരേശാ.!
പക്ഷെ പടയണിക്കാരന്റെ പാട്ട്‌ ‌ ഇങ്ങനല്ലെന്നെ..!
ഉദയഗിരിചുവന്നു ഭാനുബിംബം വിളങ്ങി
നളിനമുഖജാലെ വന്നകാര്യം തുടങ്ങീ
പനിമതി മറവായ്‌ ശംഖുമാരാൻ വിഴുങ്ങി
ഉണരുകകണികാണാൻ നിന്റമ്മേടെ നായരെ കൈതൊഴുന്നേൻ...! എന്നൊരു പാട്ടും ഉണ്ട്‌.
ഇനി മാപ്പിളപാട്ട്‌ പാരമ്പര്യത്തെയും വെറുതെവിട്ടില്ല പടയണിക്കാർ..!
മോദക്കയെന്ന പെണ്ണിനെപണ്ടു
കെട്ടിച്ചകാലം നേർന്ന
നേർച്ചയിതറിയാനുള്ളൊരു മൂസ്സ
പെണ്ണിന്റെമൂത്താൻ ഹള്ളോ.!
ഗതിമാറിയ നിലയ്ക്കും പാട്ടുണ്‌..!
ചക്കയാണേലാറുതിന്നും
മൂന്നുതേങ്ങേടെ പീരതിന്നും
ഒറ്റക്കലം ചോറുതിന്നും; പാത്തുമ്മപാട്ടും പടയണിക്കുണ്ട്‌.!
കണിയാൻ പുറപ്പാട്‌ തുടങ്ങിവെക്കുന്നൊരേടുണ്ട്‌ ..!
മൂന്നുംകൂടി വാരിവെച്ചപ്പോൾ ആദിയിൽ ഗൂളികന്റെ ആരൂഡം മറഞ്ഞുള്ള നിൽപ്പ്‌..!
ആരൂഡേ ലഗ്നസംയുക്തേ സംവാദോ യത്ര ജായതേ എന്നുതുടങ്ങിയപ്പോഴെക്കും ദാവരുന്നു അടുത്ത ഐറ്റം
ആരൂഢേ ഗൂഢമന്ദസ്മിതമധുരമുഖീ താരുണ്യാഡംബരശ്രീസ്തരളതനുകലാ .....ഇതിന്റെ ബാക്കി ഭാഷ തേടിവരുന്നവരോട്‌ വ്യാഖാനിക്കുന്നില്ല: അറിയുന്നോർ പറയട്ട്‌.!

ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്‌"

 പുത്തൻകാവിന്റെ അത്തമഹോത്സവമുറ്റത്ത്‌ ദാരുകല വിളയിക്കുന്നൊരു കുടുംബത്തെ "വിളയിൽ വീട്‌" എന്നു വിളിക്കുന്നത്‌ വെറുതെയല്ല...! അപ്പനപ്പൂപ്പന്മാരായി എത്രയോ കലാകാരന്മാർ വാസ്തുവിദ്യയുടേയും ശിൽപവിദ്യയുടേയും അഴകളവുകളെ ഉളിതുമ്പിൽ വിളയിച്ച പരമ്പര..!പുത്തൻകാവിലെ അമ്മ അവരുടെ ആദ്യ അമ്പലം മുതലിങ്ങോട്ട്‌ പുതിയകാലത്തെ ദാരുശിൽപകെട്ടുത്സവം വരെ പണിയാൻ അനുഗ്രഹിച്ച പരമ്പര...!


ശിൽപരത്നമടക്കമുള്ള ഗ്രന്ഥങ്ങൾ മന:പാഠമായിരുന്ന നാദബിന്ദുകലോപാസകർ വിളയിലെ പരമേശ്വരൻ & ദാമോദരൻ ആചാരിയായിരുന്നു മഹാവീര ഭീമനിൽ തുടങ്ങിയ കുരമ്പാലയുടെ ദാരുകലാമണ്ഡലത്തിനു ആരൂഡമിണക്കിയത്‌.
അതിനും മുന്നെ അപ്പനപ്പൂപ്പന്മാരായി 12 കോൽ 8 അംഗുലകണക്കിൽ പണിത ശ്രീകോവിലും ചുറ്റമ്പലവും മുഖമണ്ഡപവും പണിത തലമുറ വിളയിൽ പരമ്പരയിലുണ്ട്‌. എന്നുപറഞ്ഞാൽ കുരമ്പാല ഗ്രാമത്തിന്റെ പരമാണുപ്രകാരത്തിൽ വികസിച്ച കോലളവ്‌ ഈ പരമ്പരയിൽ ഭദ്രം.

ബലിക്കൽ പുരയുടെ മുഖപ്പിലെ സുന്ദരമായ വ്യാളീമുഖവും ചുറ്റുകൈവരിയും പണിഞ്ഞത്‌ വിളയിൽ ദാമോദരനപ്പൂപ്പനായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞറിവുണ്ട്‌.
മഹാവീരഭീമനും വലിയകാളയും ഹനുമാനും അർജ്ജുനനും കറങ്ങുന്ന അന്നവും, തേരും , നരസിംഹവും ഗണപതിയും ഒറ്റയിരട്ട കാളകളും അടക്കം എത്രയോ കെട്ടുകാഴ്‌ചകൾ വിളഞ്ഞത്‌ വിളയിൽനിന്ന്

വിളയിൽ പരമ്പരയിലെ പ്രമുഖരായ ശിൽപികൾ വാസുദേവൻ ആചാരിയും സഹോദരൻ ബാലകൃഷ്ണൻ ആചാരിയും പുത്തങ്കാവിന്റെ അത്തമഹോത്സവത്തിലെ അടിസ്ഥാന ഘടകം തന്നെ. ഏതാനും വർഷം മുൻപ്‌ വിസ്മയിപ്പിച്ചത്‌ അർജ്ജുനനയും നരസിംഹത്തെയും പണിഞ്ഞാണെങ്കിൽ ഈ വർഷം 21 അടി ഉയരത്തിൽ പന്തളത്തിന്റെ സ്വന്തം പുലിവാഹനൻ അയ്യപ്പനെ ദാരുവിൽസൃഷ്ടിച്ച്‌ വിസ്‌മയിപ്പിക്കുന്നു വിളയിൽ വാസുദേവൻ ആചാരി. ഭീമൻ ഹനുമാൻ ശ്രേണിയിൽ ഘടോത്കചനെ പണിത വിളയിൽ മാധവൻ ആചാരി ഇന്നും ഈ ഗ്രാമത്തിൽ ഉണ്ട്. അയ്യപ്പ ശിൽപ നിർമ്മാണത്തിനിടയിൽ ഭീമാകാര ദാരുശിൽപമികവിനു കേരളസർക്കാർ നാടൻ കലാ അക്കാദമി അവാർഡും വാസുദേവനാചാരിയെ തേടിയെത്തി എന്നതും ദൈവിക അനുഗ്രഹം.

സ്വാമി അയ്യപൻ കെട്ടുത്സവ സമിതിയുടെ നേതൃത്വത്തിൽ അഷ്ടതാലക്രമത്തിൽ കുമ്പിളും ആഞ്ഞിലിയും പാലയും അകിലും ചേർത്തുപണിഞ്ഞ പുലിവാഹനനു 21 അടിയാണ്‌ ഉയരം. ശിൽപി വാസുദേവനാചാരിയുടെ 2.5 വർഷത്തെ ധ്യാനരൂപമാണു സക്ഷാത്കരിക്കപെട്ടത്‌. കുരമ്പാലയിലെ ആദ്യ ഔദ്യോഗിക രജിസ്റ്റ്രേഡ്‌ കെട്ടുത്സവ സമിതി എന്നഖ്യാതിയും അയ്യപ്പൻ സമിതിക്കുണ്ട്‌.

കാരാംഗുലീനഖോത്പന്നമായി നാരായണ ദശാകൃതി സൃഷ്ടിച്ചവൾ ഇശ്ചിക്കുന്നതേ നടക്കു..! എങ്കിലും ദശാവതാര ശിൽപങ്ങളും ഷഷ്ഠപാണ്ഡവ ശിൽപങ്ങളും നിറഞ്ഞ അത്തക്കാവ്‌ ഉറച്ചസങ്കൽപ്പമാണ്‌. ശിൽപങ്ങളിൽ ചിലത്‌ അരങ്ങിലും അണിയറയിലും ഉണ്ട്‌.പുത്തങ്കാവിന്റെ ഭൗമസൂചികാ അടയാളങ്ങളായി കീർത്തിയായി ഈ ശിൽപ്പങ്ങൾ മാറും. വാടക ഉരുപ്പടികൾ ഒഴിവാക്കി കരയ്ക്കുമാത്രം സ്വന്തമായ ഉരുപ്പടികളിലേയ്ക്ക്‌ മാറേണ്ടതുണ്ട്‌. ഒപ്പം ഭഗവതി എഴുന്നള്ളിവരുന്ന സമയം കാഴ്ചകൾ കാണാൻ എല്ലാ കെട്ടുരുപ്പടിയും സമയത്ത്‌ മൈതാനത്ത്‌ നിരക്കേണ്ടതൂണ്ട്‌. ഇല്ലെങ്കിൽ ഇതൊക്കെ വെറും വെറും ധൂർത്ത്‌ മാത്രമായി പോകും. 

ലോകം മുഴുവൻ ദുര്യോധനനെന്നുവിളിച്ച യോദ്ധാവിനെ "സുയോധനനാക്കിയ" ഭാസൻ

 ദിവസം കുറച്ചായി എങ്കിലും ഗാന്ധാരിയും ദുര്യോധനനനും ഭീമനുമൊന്നും വിട്ടുപോയിട്ടില്ല!യക്ഷിയും കാലടിയും വെണ്മണിയും ജീവിതം ചതുരംഗകളമാണെന്ന് പറഞ്ഞ മുത്തശ്ശനും, താത്രിയും ഉപനയനക്കാരിയും വിട്ടുപോയിട്ടില്ല..! 2000 വർഷം പിന്നിൽനിന്ന് ഭാസമഹാകവി വീണ്ടും അരങ്ങിലെത്തുന്നതും, പാരമ്പര്യ അരങ്ങുകളിൽനിന്ന് തനതുനാടകങ്ങളൊരുക്കിയപ്രൊഫ: നരേന്ദ്രപ്രസാദ്‌ സാറിന്റെ സൗപർണ്ണികയും

അരങ്ങുണർത്തികടന്നുപോയ ധന്യമായ ആഴ്ച..! ഊരുഭംഗത്തിന്റെ ആദ്യ ബഹറിൻ അവതരണത്തിലും രണ്ടാം ബഹറിൻ അവതരണത്തിലും പടയണി ഈണവുമായി ലൈവ്‌ പശ്ചാത്തലസംഗീതഭാഗമാകുവാൻ കഴിയുന്നതും സൗപർണ്ണികയുടെ ആദ്യചർച്ചമുതൽ കൂടെകൂടുന്നതും ഒരോ കാലനിയോഗം.! അരങ്ങുണരുംമുന്നേ ഭാസമഹാകവിയെയും കവിചക്രവർത്തി കാളിദാസനെയും ശക്തിഭദ്രമഹാകവിയെയും ഒരു വേളസ്മരിച്ചു, ആ തുടർച്ചയിൽ കണ്ണിചേർന്ന് നിൽക്കാൻ നിയോഗമുണ്ടായല്ലൊ!

ലോകം മുഴുവൻ ദുര്യോധനനെന്നുവിളിച്ച യോദ്ധാവിനെ "സുയോധനനാക്കിയ" ഭാസൻ. അമ്മ ഗാന്ധാരി ഒരിക്കൽപോലും ആ ദുർപേരുവിളിച്ചുമില്ലല്ലൊ..! മകനേ "സുയോധനാ" എന്നവിളിയിൽ മാതൃവാത്സല്യംനിറഞ്ഞുനിൽക്കുന്നത്‌ ഏതുകരിങ്കല്ലൻ മനസ്സിന്റെയും അടിയടരുകളിൽ കണ്ണീർനനവ്‌ പടർത്തും.
"കുമ്പിട്ടുചൊല്ലാം പുണ്യംഞാൻ ചെയ്തിട്ടുണ്ടെന്നിരിക്കിലോ
മറുജന്മത്തിയമെനിയ്ക്ക-
മ്മയാകിവിടുന്നുതാൻ എന്ന് മാതൃസ്നേഹംകൊണ്ടു വിലപിക്കുന്ന ദുര്യോധനനും ഗാന്ധാരിയും ചേർന്നരംഗം വല്ലാതെ ഉള്ളുലച്ചു. പലപ്പോഴും നടന്മാരിൽ ഭീമനും ദുര്യോധനനും ആവേശിക്കുന്നത്‌ അനുഭവിച്ചു . എന്റെ ജീവിതാനുഭവമായ പടയണിയുടെനാട്ടരങ്ങിന്റെ ചൂട്ടുവെളിച്ചമ്പോലെ മണംവും നിറവും കച്ചയും കാഴ്ചയും സിരകളിൽവീര്യവും നിറഞ്ഞ "കളം" എന്ന അരീനതീയറ്റർ വിഷ്ണു നാടകഗ്രാമത്തിന്റെ നേതൃത്വത്തിൽ അർത്ഥവത്തായി. പടയണിയ്യിലെ യക്ഷിക്കോലത്തിന്റെഈണവും വല്യമേള വായ്ത്താരിയും മർമ്മതാളത്തിൽ കുതിരക്കോലപാട്ടും ഇടയ്ക്ക്‌ ശംഖവും ധർമ്മനാദമായി മുഴങ്ങി. കഥകളിപദവും കവിതയും ചെണ്ടയും മദ്ദളവും എല്ലാം എല്ലാം സമാസമം.
തനതുനാടക രംഗാവതരണരീതിക്ക്‌ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത സൗപർണ്ണിക നാടകം അൽപം വ്യത്യസ്ഥമായി തന്നെ വനിത സംവിധായികയുടെ മനകരുത്തിലും നിയന്ത്രണത്തിലും അരങ്ങേറി. ശ്രീമതി സന്ധ്യ ജയരാജ്‌ അതിസങ്കീർണ്ണമായ നാടകഘടനക്ക്‌ ഭ്രംശംവരാത്തനിലക്ക്‌ പരിമിതികളെ അതിജീവിച്ച്‌ സുന്ദരമായ ദൃശ്യഭംഗികൾകൊണ്ടും പ്രകാശനിയന്ത്രണംകൊണ്ടും, അഭിനയത്താലും സമ്പന്നമാക്കിയ അരങ്ങ്‌. സൂത്രധാരൻ ആഢ്യനുമാര്യനുമല്ലെന്ന് സ്വയം പറയുന്നെങ്കിലും അരങ്ങിലെ ആഢ്യനായിതന്നെ നിന്നു. വാർദ്ധക്യത്തിന്റെസർവ്വവും ഉടലിൽമുഴുവനാവാഹിച്ച്‌ മുത്തശ്ശൻ! വെണ്ണിലാവുപോലെ സൗന്ദര്യവതിയായി അവതരിച്ച സുന്ദരയക്ഷി സൗപർണ്ണിക, അതേപോലെ പ്രായത്തിനപ്പുറത്തെ അഭിനയവും രൂപഭംഗിയുമായി താത്രിയും, പക്വമായഅഭിനയംകൊണ്ട്‌ വെണ്മണിയും, കാര്യസ്ഥനും ചിത്രകാരനും പൂജാരിയും അവരവരുടെ ഭാഗങ്ങളെ മനോഹരമാക്കി, ഉപനയനക്കാരികുഞ്ഞ്‌ അന്നോളമില്ലാത്ത അഭിനയഭംഗികൊണ്ട്‌ മനസ്സുകളെ സ്വാധീനിച്ചു. അറിവുകൾക്കപ്പുറത്ത്‌ അനുഭൂതിയുടെമാത്രമായോരു ലോകത്ത്‌ നാടകം എത്തിച്ചു. പിന്നണി ലൈവാക്കി തനതുരീതിയെ പൂർണ്ണമായും ആശ്രയിച്ച്‌ ആവർത്തനമാകാതെ അവതരിപ്പിക്കാൻ കഴിഞ്ഞത്തിൽ സംവിധായികയെ അഭിനന്ദിക്കുന്നു. യുദ്ധകാലത്തിലടക്കം ഇത്രനീണ്ടകാലയളവിലെ പരിശീലനവും തയ്യാറെടുപ്പുകളും അരങ്ങിനോടുള്ള അഭിനിവേശംകൊണ്ടേസാധ്യമാകൂ.
BKS സ്കൂൾ ഓഫ്‌ ഡ്രാമക്കും മറ്റ്‌ എല്ലാവർക്കും അഭിനന്ദനം, എന്നെയും കൂടെകൂട്ടിയതിലുള്ളസന്തോഷവും രേഖപ്പെടുത്തുന്നു
for watching - https://youtu.be/W6Pz31KZYFA?si=Tw4n4Ynx3b3dpkWc

10 July 2022

ഭദ്രനന്ദിനി - ആൽബം

 https://youtu.be/-I_AagVlwTQ

രചന - മനു മോഹനൻ 

സംഗീതം - ഉണ്ണികൃഷ്ണൻ 

ആലാപനം - അതുൽ


ഉള്ളുതുറനൊന്നുവിളിച്ചാൽ 

എന്റെ മുള്ളികുളങ്ങര അമ്മയെത്തും

ഉള്ളിലുള്ള നോവകറ്റും

പൂർണ്ണ ചന്ദ്രനിലാ കുളിർപകരും

കളഭചാർത്തണിയും നിൻ 

തിരുരൂപം കണ്ടുതൊഴാൻ 

ഉഷസ്ന്ധ്യകൾ കാത്തുനിൽക്കും. 


മകരത്തിൽ മഞ്ഞാട ചാർത്തുമാ പാടങ്ങൾ

അമ്മക്ക്‌ കതിരൊരുക്കും

പറപൊലിക്കും നാടിൻ അഴലൊഴിക്കും അമ്മ

തണ്ടിന്മേൽ ഓടിയെത്തും. 

ചെട്ടികുളങ്ങരവാഴും ഇഷ്ടസഹോദരിയൊപ്പം

അൻപൊലിയിൽ കൂടിതുള്ളും




ഋതം - അൽബം

 https://youtu.be/MCzAJERH7JI

രചന - മനു മോഹനൻ

ആലാപനം - രോഷ്ണി രജി

സംഗീതം - അതുൽ


പൂവുള്ള ശ്രീപുത്തൻ കാവിൽ കുടികൊള്ളും

ആനന്ദചിന്മയി നീയെ... 

പൂവുള്ള പൂക്കൈതക്കാവിൽ കുടികൊള്ളും

ആനന്ദ ഭൈരവി നീയെ.


പൂവായ്‌വിരിഞ്ഞതും നീയെ

പൂമണം നീയെ...

കാറ്റായ്‌ തൊടുന്നതും  നീയെ...


ജീവിതതണ്ടിൽ ഉലഞ്ഞാടിതുള്ളുന്ന 

ബ്രഹ്മാണ്ഡ നർത്തകി നീയെ..

കാലമായ്‌ കാവ്യമായ്‌ കാരുണ്യമായ്‌

ജീവതാളമായ്‌ തീർന്നതും നീയെ

ഞാൻപാടും പാട്ടായി നീയെ 

ഞാൻപാടും പാട്ടിലും നീയെ.. 


വിശ്വസൗന്ദര്യത്തിൻ ചിത്രംചമച്ചതിൽ

പച്ചമുഖമായി നീയെ....

ആറുകടന്നു വിടരുന്ന താമര പൂവി-

ന്നമൃതത്തേൻ നീയെ.  

ഞാനായിതീർന്നതും നീയെ

നീയായി തീർന്നതും ഞാനേ..

അയ്മനത്തപ്പൻ - ആൽബം

അയ്മനത്തപ്പൻ - അൽബം

https://youtu.be/DZGpL-B0zhw
സ്ംഗീതം ആലാപനം - ഗൗതം മഹേഷ്‌ 
രചന - മനു മോഹ്നൻ 

നാരദ വീണാതരംഗനാദം 
പാടുന്നു നാരായണം
അയ്മനം  ചൊല്ലും അനാദിമന്ത്രം
നരസിംഹദേവമന്ത്രം
വിൺനീല സാഗര തിരമന്ത്രമോതുന്നു 
പ്രണവമായ്‌ നാരായണം.  
കല്ലുമലിയുന്ന നാരായണം

അയ്മനം വാഴുന്ന ദേവാ 
ഭക്തമനസ്സീനു വരദായകാ
ദിവ്യ ചതുശ്ശതം നരശിരം നൈവേദ്യമൂട്ടുന്ന
ഭക്തന്നഭീഷ്ട്മേകും 
ഓണ  ദർശനം നൽകുമീശൻ 
ഓണ നാളിലാറാടിയെത്തും. 

ഉഗ്രവീരം മഹാ വിഷ്ണൊ
ഭക്ത പ്രഹ്ലാദ രക്ഷയേകും.
നാമ നാരായണാക്ഷരം ചൊല്ലുന്ന 
നാവിന്നു കാവലായ്‌ കൂടെയെത്തും
തൂണിനുള്ളിലും  ഉജ്വജ്വലിക്കും.
വിശ്വ സൃഷ്ടിസ്ഥിയിണക്കും


 


ഇന്ദ്രനീലം - ആൽബം

https://youtu.be/2y9aTu2uZF0

രചന & സംഗീതം - മനു മോഹനൻ

ആലാപനം - സന്തോഷ്‌ കൈലാസ്‌


നീല നീല കണ്ണനുണ്ണി നീലമയിൽ പീലിചൂടി

ചാരെവന്നൊരോടക്കുഴൽ പാട്ടുമൂളാമോ..?

പാട്ടുപാടാമോകണ്ണാ ; പൂവിറുക്കാമോ

പൂക്കടമ്പിൻ പൂകൊരുത്തൊരുമാലതരാം ഞാൻ


ഉണ്ണിയില്ലാതുള്ളുനീറുംഭക്തനാംകവിക്കുള്ളി-

ലുണ്ണിയായ്‌ കളിക്കുമുണ്ണിക്കണ്ണനല്ലെ നീ

ഒന്നു വന്നെൻ ഹൃത്തടത്തിൽ നൃത്തമാടുനീ, കണ്ണാ കൽമഷങ്ങൾ തീർന്നുജന്മകാളിന്ദിയൊഴുകാൻ


ചേലകട്ടാ പൂകടമ്പിൽ നീയൊളിച്ചാലും കണ്ണാ;കായാമ്പൂവിൽ നീലവർണ്ണമായലിഞ്ഞാലും,

എന്നിലുണ്ടു നീപകർന്നൊരിന്ദ്ര നീലിമകണ്ണാകണ്ണിലുള്ളിൽ പീലിക്കണ്ണായ്‌ നീയിരിക്കുന്നു.



കഞ്ജദലലോചനനേ കാർമ്മുകിൽ വർണ്ണാ നിന്റെ

കാലിണഞ്ഞാനിതാ നിത്യം കൈവണങ്ങുന്നെ

കാലികളെ മേയ്ച്ചവനെ ബാലഗോപാലാ നിന്റെ -

കാലിണഞ്ഞാനിതാനിത്യം കൈവണങ്ങുന്നെ.

25 April 2020

പൂച്ചേടെ "ഇങ്ങ്യാവൂ" ഒരു മരുന്നാണ്‌.

ഓലച്ചൂട്ടും പാഞ്ചിതൂപ്പും എരുമതോലും എരിഞ്ഞും കരിഞ്ഞും കടുത്തും പരക്കുന്ന രാവിന്റെ ഗന്ധം .....!
ഇരുളിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇരുട്ടുകീറി അലറിവിളിച്ച്‌ ചാടിയുലഞ്ഞുറഞ്ഞ്‌ വെളിച്ചപ്പാട്‌..!
വലതു കയ്യിൽ "കാളാമുണ്ടം വാള്‌" ഇടതുകയ്യിൽ " തണുങ്ങു തിരിക" ചിലമ്പ്‌ ...!
പട്ട്‌ , തലേകെട്ട്‌ , ഭസ്മ തേപ്പ്‌ ;
ഉടലുവിറച്ച്‌ ഉറഞ്ഞ്‌ കുരലുപൊട്ടുമാറലറി.....
ഒരു വെളിച്ച " പാട്‌ "
ഈ......" പ്പെടുക്കും" എന്ന് വെളിച്ചപ്പാട്‌..!
പെടുക്കുമോ ..? എന്ന് കരക്കാര്‌
ഇപ്പമെടുക്കുമെന്ന് വെളിച്ചപ്പാട്‌..!
ആരാ"കുന്നാ" ..? യെന്നും എന്താ "കുന്നാ" ..? യെന്നും എവിടുന്നാ "കുന്നാ" ...? യെന്നും കരക്കാര്‌..!
ഞാൻ കുന്നനും മറ്റുമല്ലെന്ന് ; കുന്നങ്ങു വലിച്ചുകൂട്ടെന്ന് വെളിച്ചപ്പാട്‌.!
വല്യച്ചോ വല്യച്ചോന്നു കരക്കാര്‌....
"വലിച്ചോന്നും" ഞാനെന്റെ അമ്മേടാളാന്നും വെളിച്ചപ്പാട്‌‌.....!
അമ്മേടാള്‌ അച്ഛനല്ലേന്നു കരക്കാര്‌........?
അമ്മയുടെ പാദത്തിങ്കൽ പന്തീരാണ്ടുകൊല്ലം തപസ്സിരുന്നു "കാമ്പിയായി" അമ്മയുടെ മതുക്കുഴിയിൽ മുങ്ങി, പാറക്കടവിൽ
നേണപ്പോൾ ഒരു പട ചോറും പൂവും കിട്ടിയെന്നും എന്റെ വലത്തേകയ്യിലിരിക്കുന്നത്‌ അച്ഛൻ തന്ന വാളാന്നും ഇടത്തേക്കയ്യിലേ അമ്മതന്ന ചിലമ്പാന്നും വെളിച്ചപ്പാട്‌.!
അവിടുന്ന് "പടേണീ"
ന്നൊരു "ഏണി" ചാരി കൊടപ്പാറ
കേറി പുലിയെ വളർത്തുന്ന പുലിച്ചാണി യെ കണ്ടു..!
കൈയങ്ങോട്ടിട്ടു ...
പിടിച്ചിങ്ങോട്ടിറക്കി ..
അപ്പോൾ ചെറുപുലി ചാടി;
വീണ്ടും കയ്യങ്ങോട്ടിട്ടു.. പിടിച്ചിങ്ങോട്ടിറക്കി ..
ഒരു ഇടത്തരം പുലിചാടി...
വീണ്ടും കയ്യങ്ങോട്ടിട്ടു പിടിച്ചിങ്ങോട്ടിറക്കി...
ഒരു ചെറു പുലിചാടി...
അതിന്റെ പുറത്തുകയറി വന്ന ആളാണു വെളിച്ചപ്പാട്‌ വല്യച്ചൻ..!
ഉണ്ണികൾക്ക്‌ "ദൃഷ്ടാന്തം" കേക്കണോന്ന് വെളിച്ചപ്പാട്‌ ... ....!
കേക്കണമെന്ന്കരക്കാര്‌...!
കല്ലേൽ പെടുത്താൽ കാലേൽ തെറിക്കും...
കരിയിലേൽ പെടുത്താൽ കിറുകിറാ കേക്കും...
പോച്ചേ പെടുത്താൽ പതഞ്ഞുവരും...
മണലിൽ പെടുത്താൽ കുഴിഞ്ഞു വരുമെന്ന് ...വെളിച്ചപ്പാട്‌ വക "പെടുപ്പു" ദൃഷ്ടാന്തം.....!
ദൃഷ്‌ടാന്തങ്ങൾ വീണ്ടും വെളിച്ചപ്പെട്ടു..!
ഉണ്ണീടെ കന്നീലെമൂലക്കെ‌ കാവും പാലയും വെട്ടിതെളിച്ച്‌ നോക്കിയാൽ കാണുന്ന നാഗയക്ഷിയുടെ നാളക്കല്ലിൽ നാഗരാജാവിന്റെ പിഴുതുകിടക്കുന്ന ബിംബം നൂത്തുനിർത്തി നൂറ്റൊന്നുകരിക്കു വെട്ടി നൂറും പാലും കഴിച്ചാൽ സർവ്വദോഷവും മാറി സന്തതിനാശം വരുമെന്ന് വെളിച്ചപ്പാട്‌...!
പ്രേതബാധഒഴിക്കണമെന്ന് കരക്കാര്‌.... !
ബാധയൊഴിക്കാൻ ചില അങ്ങാടിമരുന്നു വേണമെന്ന് വെളിച്ചപ്പാട്‌...!
കതകിന്റെ കിറുകിറുപ്പ്‌.....
അരകല്ലിന്റെ വടക്കോട്ടുപോയ വേർ...
പൂച്ചേടെ ഇങ്ങ്യാവൂ,
നിലാവിന്റെ ഞെട്ട്‌... ഇത്രയുമുണ്ടെങ്കിൽ ഒഴിപ്പിക്കാമെന്ന് വെളിച്ചപ്പാട്‌..!
പടയണിക്കളങ്ങളുടെ മിത്തിൽനിന്ന് സത്യത്തിലേക്കുള്ളവഴിയിൽ ഒരു "വെളിച്ചപ്പാട്‌" ദൂരത്തിൽ നിൽക്കുന്നു മിത്തും സത്യവും ഉറഞ്ഞുനിൽക്കുന്ന കാമ്പിത്താൻ..!

കുരമ്പാല പടയണി നാടകം- "കുഞ്ഞിരിക്കാ മഹർഷ

അഭിനയ പ്രതിഭയുളളവർ തന്മയത്വത്തോടെ കരക്കൂട്ടത്തിന്റെ പ്രോത്സാഹനത്തോടെ മാത്രം ചെയ്തു വിജയിപ്പിക്കാൻ കഴിയുന്ന കലയാണു ഹാസ്യ രസ പ്രധാനമായ പടയണിവിനോദ നാടകങ്ങൾ.

ഇന്ദ്രസദസ്സിൽ നിന്നും ഉർവശി രംഭ തിലോത്തമ മാരെ മെയ്‌വഴക്കത്തിനു ചവിട്ടി ത്തിരുമ്മവെ ചവിട്ടി തിരുമ്മാൻ കെട്ടിയ കയറുപൊട്ടി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെക്കു വീണ മഹാനായ " കുഞ്ഞിരിക്ക മഹർഷി" , ദേവാസുര യുദ്ധത്തിൽ തന്റെ പങ്കുകൊണ്ടുമാത്രം ദേവപക്ഷത്തിനു വിജയം നേടികൊടുത്തു. സംതൃപ്തനായ ഇന്ദ്രൻ " ആടുന്ന മൂക്കു " സമ്മാനം നൽകി. ഇദ്ദേഹത്തിന്റെ സഹോദരങളും മികച്ച യുദ്ധ വീരൻമാരായിരുന്നു. "കാറ്റത്തു പുളിയില വീണും, "കോഴി കുഞ്ഞുചികഞ്ഞ മണ്ണുവീണും " രണ്ടു യുദ്ധങ്ങളിലായി രണ്ടു സഹൊദരങ്ങളും കൊല്ലപ്പെട്ടു. Kiran Kurampala &Vinu Mohanan Kurampala കുഞ്ഞിരിക്കാ വേഷത്തിൽ

"അമ്മൂമ്മ" കുരമ്പാല പടയണി നാടകം


"നാരൻ കൈതയുടെ ഓല " വെള്ളത്തിലിട്ട്‌ അലിയിച്ചെടുക്കുന്ന നാരുകൊണ്ട്‌ ഉണ്ടാക്കിയ "നരച്ച മുടികെട്ട്‌". കെട്ടഴിഞ്ഞുപോയ "റൗക്കക്കിടയിലൂടെ തൂങ്ങിയാടുന്ന സഞ്ചിമുല". നെറ്റിയിലും കൈത്തണ്ടയിലും ഭസ്മ്ക്കുറി. വളഞ്ഞുകൂനിയ ഉടലുതാങാൻ കയ്യിൽ ഊന്നുവടി
"എന്റെ പൊന്നും കൊടത്തു മക്കളെ" എന്നു നീട്ടിവിളിച്ച്‌ കരക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് കുശലവും കുറുമ്പും പറഞ്ഞു വീടുവിട്ടുപോയ സ്വന്തം "മൂപ്പീന്നിനെ " തിരക്കിയിറങ്ങിയ "അമ്മൂമ്മ " പടയണിനാടകത്തിലെ ഹാസ്യാത്മക പ്രണയനാടകമെന്നു പറയാം. ..!!
തിരുവാതിരയും "ദാസിയാട്ടവും "ഒക്കെ അറിയാവുന്ന അമ്മൂമ്മക്ക്‌ ഇപ്പോൾ പഴയപോലെ പാടാൻ വയ്യ. ഒരു തലക്കൂടെ പാടുമ്പോൾ "രണ്ടുതലക്കൂടെ ശ്വാസം പോകുന്നതിന്റെ " ബുദ്ധിമുട്ട്‌ ഉണ്ട്‌.
എങ്കിലും ഉള്ള ശ്വാസംകൊണ്ട്‌ " പങ്കജാക്ഷൻ കടൽ വർണ്ണൻ "പാടികളിക്കാനും പറ്റും.
ആദ്യത്തെവകയിൽ അമ്മൂമ്മയെ സംബന്ധം ചെയ്തത്‌ " അരിപ്പാട്ട്‌ നീലാണ്ടന" ( വിഖ്യാത ആന ഹരിപ്പാട്ട്‌ നീലകണ്ഠൻ) ആവകയിൽ മൂന്നാലു പിള്ളാരുണ്ട്‌: എല്ലാരും കോന്നി ആനക്കൂട്ടില.പിന്നെ കോന്നീക്കാരൻ മൂപ്പീന്നു വക സംബന്ധം , അതും പോരാഞ്ഞു മുളക്കഴക്കാരൻ മൂപ്പീന്നു. എവിടെയൊ ആനക്കു ഭ്രാന്തെടുത്തതിനു തോട്ടീംകൊണ്ടുപോയ ഭർത്താവിനെ കാണാഞ്ഞു തിരക്കിയിറങ്ങിയ അമ്മൂമ്മ.
ഇതിനിടയിൽ "അമ്മൂമ്മയുടെ പാടത്തിനു നടുക്കൂടുളള കൈത്തോട്ടിക്കൂടി വെളളം തിരിക്കാൻ വന്ന ചാക്കു മാപ്ലയുമായുളള കേസ്സ്‌ ...! എന്നു വേണ്ട കാണികൾക്കുളള മുഴുവൻ സംശയങൾക്കും ഉരുളക്കുപ്പെരിപോലെ മറുപടിയും ഉണ്ട്‌ അമ്മൂമ്മക്ക്‌. ഇതിനിടയിൽ കാണികളിൽ ചിലർക്ക്‌ തൂങ്ങിയാടുന്ന സഞ്ചിമുല കൊടുക്കാനും അമ്മൂമ്മക്കു മടിയില്ല. !!!!!
പന്തളം നാരായണ പിളള ആശാൻ ഉജ്വലമായി അവതരിപ്പിച്ചിരുന്ന അമ്മൂമ്മ നാടകം. ആശാന്റെ അവതരണരീതിയോടു കിടപിടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പടയണി കലാകാരനാണ്‌ പ്രശസ്ത സമൂഹിക രാഷ്ട്രീയ പ്രവർത്തകനും പടയണികലാകാരനുമായ കിരൺ കുരമ്പാല. നാരായണ പിളള ആശാൻ അനുഗ്രഹിച്ചു നൽകിയ ആശാന്റെ സ്വന്തം "നാരൻ കൈത മുടിയുമായി "കേരളത്തിലുടനീളം വിവിധ പടയണി കളങ്ങളിൽ അദ്ദെഹത്തിന്റെ അമ്മൂമ്മ വേഷം കളമേറി.ഇന്ത്യക്കു പുറത്ത്‌ മലേഷ്യയിൽ പടയണി അവതരിപ്പിക്കാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പടയണികളങ്ങളിൽ നിന്നു കളങ്ങളിലേക്ക്‌ അദ്ദെഹത്തിന്റെ വേഷപകർച്ച ഊജ്വലമായി തുടരുന്നു. ©

ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌


ചന്ദനതണലുടെ മന്ദമാരുതമേറ്റ്‌
ഇന്ദിശ പാടിവന്ന വന്ന.....മാരൻപാട്ട്‌ പ്രാകൃതമായൊരീണത്തിൽ പതിഞ്ഞ ശബ്ദത്തിൽ പാടിപകർന്നുതന്നൊരു പച്ചമനുഷ്യനുണ്ട് എന്റെ ഓർമ്മയിൽ...‌. കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ. സദാനന്ദൻ ചേട്ടൻ; അദ്ദേഹത്തിന്റെ ശബ്ദത്തിലല്ലാതെ മാരൻപാട്ട്‌ ഓർക്കാനും എനിക്ക്‌ കഴിയില്ല. കുരമ്പാല പടയണിക്ക്‌ പുത്തൻ "മാറ്റും" ,പുത്തനറിവുകളും തന്ന് പുത്തങ്കാവിന്റെ അചാരാനുഷ്ഠാനങ്ങളിൽ കരവിരുതുകൊണ്ട്‌ കെട്ടുവിതാനമൊരുക്കിയ കലാകാരൻ. തേങ്ങാ വൃത്തത്തിൽപൂളികെട്ടി ആലിലയും മാവിലയും കുരുത്തോലയും കൊണ്ട്‌ ചമച്ച കുരുതിപന്തൽ, ഉത്സവത്തിനും,അൻപൊലിക്കും, അടവിക്കും മനോഹരമായ പന്തൽ കെട്ടുവിതാനവും തൂക്കും , "ചാക്കക്ക്"‌ വല്ലം കെട്ടിതന്നും, കുരുത്തോലകരവിരുതും, കുതിരക്കുംമാടനും മെടഞ്ഞും, പൂപ്പടയ്ക്ക്‌ പാടിയും,ഭൈരവിയുടെ ചിറമുടിയാത്രയും,പുറംകളബലിയും മണ്ണാന്റെമാന്ത്രികവിദ്യയും ‌തുടങ്ങി‌ പാട്ടറിവും ,നാട്ടറിവും,ജീവിതാനുഭവവും കൊണ്ട്‌ സമ്പന്നമായ നാട്ടുവിഞ്ജാനകോശമായിരുന്നു ശ്രീ.സദാനന്ദൻ എന്ന സാധാരണക്കാരൻ . കുരമ്പാല കാലയക്ഷികളമേറുന്നദിവസം അടവിപന്തൽ പൂർണ്ണമാകുന്നതിന്റെ കാരണം"അലങ്കരിച്ച പന്തൽതന്നിലേ ....ഇളകൊള്ളോ യക്ഷിമാരെല്ലാം" എന്ന സങ്കൽപ്പമാണെന്ന് പറഞ്ഞുതന്നത്‌ ഇന്നും ഓർക്കുന്നു.
സ്ഥലകാലപരിമിതികളില്ലാതെ ചോദിച്ചറിയാൻ ചെന്നപ്പോഴൊക്കെ ഒരു ബീഡിക്ക്‌ തീപിടിപ്പിച്ച്‌ ഉള്ളിലെ അറിവും ഓർമ്മയും‌ കഥകളും പകർന്നുനൽകുകയും, സ്വന്തം കുടുംബത്തിനൊപ്പം അതികഠിനമായി അദ്ധ്വാനിച്ചു ജീവിക്കുകയും ചെയ്ത ഒരു പഴയ മനുഷ്യൻ. പാരമ്പര്യ നാട്ടറിവുശേഖരം, പാട്ടുശേഖരം, വൈദ്യം, ഒറ്റമൂലികൾ, ചരിത്രം, അനുഷ്ഠാനം അങ്ങനെ കുറെ അറിവുകൾ മണ്മറന്നു പോയിട്ടുണ്ടാവാം..ആരെങ്കിലും ഏറ്റുവാങ്ങുകയോ, പിന്മുറക്കാർ ആരെങ്കിലും പകർത്തിയെടുക്കുകയോ, പകരുകയോ ചെയ്തോ എന്ന് അറിയില്ല. ജീവിത പരിമിതികളിൽ നിന്നുകൊണ്ട്‌ കുരമ്പാലപടയണിക്കുവേണ്ടി ചിലതൊക്കെ നഷ്ടപെട്ടുപോകാതെ സൂക്ഷിക്കാൻ വിഫലശ്രമം ഞാനും നടത്തിയിട്ടുണ്ട്‌. വരിനോ വരിനോ..., ഭൈരവി വന്തായെ... തുടങ്ങിയ പുറംകളപാട്ടുകൾ മങ്ങാതെമായാതെ ഇന്നും എന്റെ ഓർമ്മയിലുണ്ട്‌.
പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും ജീവിച്ച ശ്രീ സദാനന്ദൻ ചേട്ടന്റെ
ഓർമ്മകൾകുമുന്നിൽ എന്റെ പ്രണാമം. വിദൂരതയിൽ ഇരിക്കുമ്പോഴും കളങ്കമില്ലാത്ത ഇത്തരം മനുഷ്യരേൽപ്പിച്ചുപോയ ഓർമ്മകളും‌, അറിവുകളുമാണ്‌‌ ജീവിതത്തിന്റെ പച്ചപ്പ്‌.

19 July 2019

കുരമ്പാല അത്തമഹോത്സവ ഗാനം


പൂത്തുപുത്തൻ കാവ്
നിറമേകിവന്നു ചൈത്രം
തളിരോല തൊങ്ങലുകെട്ടിയ-
കാവംബരനീലക്കുട ചൂടി ..!

അൻപൊലി നിറപറ വർണ്ണക്കളമതു,
കണ്ടുതെളിഞ്ഞെന്നമ്മ,
പുത്തൻപുടവയുടുത്തു  കാവിനു-
ശ്രീബലിതൂകിയൊരുങ്ങി,
കുറുമ്പാലയമഴകിലൊരുങ്ങി ..!!!!

തേരുകൾ കാളകളന്നം  ഗണപതി
അർജ്ജുന ഭീമൻ ഹനുമാൻ ,
അത്തക്കാഴ്ചകൾ  നിറയുംമുറ്റം
കണ്ടെന്നമ്മ രസിക്കും പൊന്നിൻ-
ജീവിതയഴകിൽ തുള്ളും ..!!!

ഭദ്രാനന്ദിനി ദേവി മഹേശ്വരി
ഭദ്രകാളിനമോസ്തുതേ  എന്ന കുരമ്പാലയുടെ പാരമ്പര്യ പ്രാർത്ഥന ഈ പാട്ടിൽ കോറസ്സായി  ഉപയോഗിച്ചിട്ടുണ്ട് .

പാട്ടിന്റെ ലിങ്ക്    https://youtu.be/7wzAG9z0Iyk

15 February 2019

സനാതനം - RAGHAVEEYAM RAMAYANA SATHRAM TITLE SONG

സനാതനം(കവിത)
-------------------------------
വിശ്വസത്യസാരമേ
സനാതനപ്രബോധമായ്‌,
ഉണരുകെന്റെനാവിലൂട -
മര രാമമന്ത്രമായ്.
കൊടുക്കിലും കൊടുക്കിലും
വരണ്ടിടാത്ത സ്നേഹഗംഗ-
യായിനീ പരക്ക മണ്ണിൽ
വിശ്വശാന്തിയേകുവാൻ.


സഹസ്രകോടിസൂര്യശോഭ-
യോടഖണ്ഡഭാരത-
പ്രഭാവമിന്നു വിശ്വബോധ-
മാകവേ പരക്കുവാൻ,
കിരാതനിൽ കവിയുണർന്ന -
രാമമന്ത്ര സാരവും ഗ്രഹിക്ക;
ആത്മബോധമാർന്നു
വിശ്വശക്തരാകുവാൻ.


അനന്തജ്ഞാനസാഗരം
കടഞ്ഞൊരാമനീഷികൾ
പകർന്നൊരാർഷജ്ഞാന-
മഗ്നിസാരമായ്‌ ഗ്രഹിക്കണം.
പഠിക്കണം, പടർത്തണം
മനസ്സുകൾജ്വലിക്കണം
തമസ്സിൽനിന്നുഷസിലേ-
ക്കുണർന്നു നാം കുതിക്കുവാൻ.

യൂട്യൂബ് ലിങ്ക് - https://youtu.be/CUvCYhqeHwc

08 February 2016

"വല്യ മേളം"


കുരമ്പാല പടയണി - അടവി മഹോൽസവം2016-"വല്യ മേളം"

" തപ്പ്‌ " എന്ന വാദ്യമാണു പടയണിയിൽ ആദ്യന്തം പ്രയോഗത്തിൽ ഉള്ള വാദ്യം. അസുരവാദ്യം എന്ന ഗണത്തിലാണു "പടയണിയുടെ ദേവവാദ്യമായ" തപ്പിന്റെ സ്ഥാനം. നിരവധി നാട്ടുതാളങ്ങൾ ചേരുന്ന സങ്കീർണ്ണമായ "തപ്പുമേളം" പടയണിയുടെ മാത്രം സവിശേഷതയാണു.

പാണ്ടി പഞ്ചാരി പോലെയുളള കേരളീയ മേളം പോലെ തന്നെ മധ്യതിരുവിതാം കൂറിന്റെ വളരെ ചെറിയ ഒരു പ്രദേശത്തു നിലനിൽക്കുന്ന അനുഷ്ഠാന മേള സമ്പ്രദായമാണു വല്യമേളം. തപ്പ്‌ , തമിൽ , ചെണ്ട, വീരമദ്ദളം, കുഴൽ, കൊമ്പ്‌ ,ഇലത്താളം എന്നീ വാദ്യങൾ ചേർന്നു പ്രയോഗിക്കുന്ന വല്യ മേളത്തെ "അസുര മേളം" എന്നാണു പറയുന്നത്‌.അസുര വാദ്യങ്ങളുടെ പ്രയോഗം കൊണ്ടാവാം ഈ പേരു സിദ്ധമായത്‌. കൊമ്പും കുഴലും ഇപ്പൊൾ പ്രയോഗത്തിൽ ഇല്ല. അടവി മഹോത്സവത്തിനു പ്രയോഗിക്കുന്ന കുരമ്പാലയുടെ തനതു മേളമാണു വല്യ മേളം.

(late)നൂറനാടു രാഘവപ്പണിക്കർ, (late)അറുകാലിക്കൽ രാഘവപ്പണിക്കർ, കടമ്മനിട്ട വാസു ദേവൻ പിളള, (late)പന്തളം നാരായണപിളള , (late)കുരമ്പാല ഭാസ്കരപ്പണിക്കർ, (late)കടമ്മനിട്ട ഗോപിനാഥക്കുറുപ്പ്‌, കടമ്മനിട്ട രഘുകുമാർ, എന്നീ ആരാധ്യരായ ആശാൻ മാരുടെ ശിക്ഷണത്തിലും ഉപദേശത്തിലും പ്രോത്സാഹനവും കൊണ്ടാണു വല്യ മേളത്തെ അന്യം നിന്നുപോകാതെ ഇന്നു കാണുന്ന രീതിയിൽ നിലനിർത്താനായത്‌.

8 അക്ഷരകാല താളക്രിയയിൽ ചെമ്പട സ്വഭാവത്ത്തിൽ തുടങ്ങി വിവിധ അക്ഷരകാലങ്ങളിലായി വിവിധ നിലകൾ കൊട്ടി ഇടക്കലാശങ്ങളോടെ തൂപ്പു കാപ്പൊലിയോടെ തീരുകലാശം കൊട്ടി അവസാനിക്കുന്നതാണു വല്യമേളഘടന. വീരമദ്ദളം,തമിൽ എന്നിവ അപൂർവ്വ വാദ്യങ്ങളാൺ.
തൂക്കം,വേലകളി,താവടി , തപ്പുമേളത്തിലെ വട്ടവണക്കു എന്നിവയുടെ താളപ്രയോഗവുമായി വല്യമേള പ്രയോഗത്തിനു ചില സമാനതകൾ ഉളളതായി കാണാം. ©



"അടവി"


കുരമ്പാല പുത്തൻ കാവിൽ ഭഗവതിക്ഷേത്രത്തിലെ ( http://puthenkavil.com) 5 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന "അടവി" മഹോത്സവത്തിനു ഇന്നു ചൂട്ടു വെച്ചു.! (http://youtu.be/70YAU7ljlQI )ഇനി ഫെബ്രുവരി 17 വരെ എഴര നാഴിക ഇരുട്ടിൽ വീക്കൻ ചെണ്ടകൊട്ടി ചൂട്ടുകത്തിച്ചു കാവിനു ചുറ്റും കൂക്കി വിളിച്ചു "പിശാചിനെ ഉണർത്തും. "കാവുണർത്ത്‌ "എന്നാണു ഈ ചടങ്ങിന്റെ പേരു. കുറഞ്ഞതു പത്തുദിവസം കാവുണർത്തണം.
(http://padayani.com)

ഫെബ്രുവരി 18 തപ്പു കാച്ചികൊട്ടി (http://youtu.be/yUm1GgF3-do)വല്യമേളം കലാശിച്ചു "തൂപ്പുകാപ്പൊലി " തുള്ളി " നേർതാവടിയും" പന്നത്താവടിയും". തുടർന്നു വിനൊദ രൂപമായ " വെളള പരദേശിയും കുരമ്പാലയുടെ മാത്രം കോലമായ " വെളളയും കരിയും കോലവും ഒന്നാം ദിവസം കളമേറും.

തുടർന്ന് തുടർ ദിവസങളിൽ ഗണപതി , ഗണപതി പിശാച്‌, മറുത, വടിമാടൻ, പുള്ളി മാടൻ , തൊപ്പി മാടൻ, ചെറ്റമാടൻ 51 പാളയിൽ തീർത്ത കാലയക്ഷി എന്നി കോലങ്ങൾ ,28 ഇൽ പ്പരം പരമ്പരാഗത പടയണി നാടകങ്ങൾ എന്നിവ കളത്തിലെത്തും.

9ആം ദിവസം ( ഫെബ്രുവരി 26) നരബലി സമാനമായ ചൂരൽ ഉരുളിച്ച. 2500 റിൽ പരം ആളുകൾ ചൂരലിൽ ഉരൂണ്ട്‌ ജീവ രക്തം കാളിക്കു ബലി നൽകി നരബലി അനുഷ്ഠിക്കും. (http://youtu.be/lys8uHef49Y)

തുടർ ദിവസങളിൽ , കുതിര കോലം, കാലൻ കോലം, അമ്പലവും വിളക്കും, 101 പാളയിൽ തീർത്ത ഭൈരവി കോലം എന്നിവ കളമേറും. മാർച്ച്‌ 1 നു ചിറമുടിയിലെക്കു തുള്ളി ഒഴിക്കൽ.!!! (http://youtu.be/WFKYyYeRWzc)